Wednesday, September 28, 2011

എഴുത്തിന്റെ പുണ്യം വന്ന വഴി

എഴുത്തിന്റെ പുണ്യം വന്ന വഴി
      
         വയലരുകിലെ ഓലപ്പുരയുടെ കോലായില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നിലെ പനയോലതടുക്കിലിരുന്നു എകാഗ്രചിത്തനായി ഭാഗവതപാരായണം ചെയ്യുന്ന അപ്പന്‍ (അച്ഛന്‍)) ))....,), അദ്ദേഹത്തിന്‍റെ സ്വരത്തിന്  ആദ്രമായ ഒരു വശ്യതയുണ്ടായിരുന്നു. രാവിന്റെ നിശബ്ദതയെ ഭേദിയ്ക്കുന്ന ആ അമൃതധാരയായിരിയ്ക്കണം ആദ്യമായി മനസ്സിലിറ്റു വീണ കാവ്യബിന്ദു .അദ്ദേഹം ജോലികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ തുഞ്ചനേയും  കുഞ്ചനേയും പരിചയപ്പെടുത്തി  തരാനെന്നപോലെ രാമായണകഥകളും  തുള്ളല്‍കഥകളും യഥേഷ്ടം പറഞ്ഞു തരാറുള്ളതു കൊണ്ടായിരിയ്ക്കാം ബാല്യത്തിന്റെ നാട്ടിടവഴികളില്‍ വച്ചുതന്നെ രാമരാവണന്മാരും പാണ്ഡവകൌരവന്മാരും സഹായാത്രികരായത്.
     
     അതുപോലെ തന്നെ മറ്റൊരു വഴികൂടി എന്നിലേയ്ക്ക് വന്നു ചേര്‍ന്നിട്ടുള്ളത്  മുത്തശ്ശിയായിരുന്നു. ഉറക്കത്തിന്റെ മുന്നൊരുക്കങ്ങളില്‍ എന്റെ ചേതനയിലേയ്ക്കു കിനിഞ്ഞിറങ്ങിയ നാട്ടുഭാഷയുടെ കൈപ്പുണ്യമായിരുന്നു മുത്തശ്ശി. വിദ്യാഭ്യാസ്സമില്ലതിരുന്നിട്ടും വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ആ മുത്തിമൊഴികള്‍ മൊഴിമുത്തുകളായി പകര്‍ന്നാട്ടം നടത്തിയ ഭീമനും കൃഷ്ണകുചേലന്മാരും  ഏതു ചിന്തകളിലും തൊട്ടരുകില്‍ നിന്ന് കൈതൊട്ടു വിളിയ്ക്കാന്‍, കാവ്യബിംബങ്ങളായി കൂട്ടുവരാന്‍,  എതിര്‍ത്തു നിന്ന് കലഹിയ്ക്കാന്‍,എന്നെ പ്രാപ്തനാക്കി. പണ്ട്, രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ "സ്നേഹിച്ചവന് തലകൊടുത്തൂ" എന്ന പേരില്‍ ഒരു വാഴയുടെ ആത്മകഥ പഠിയ്ക്കാന്‍ ഉണ്ടായിരുന്നു. ഒരിയ്ക്കല്‍ ആ പാഠം വായിച്ചു ഞാന്‍ തേങ്ങിക്കരഞ്ഞു,അപ്പോള്‍ എന്നരികില്‍ വന്നിരുന്ന മുത്തശ്ശി പറഞ്ഞു...മോനെ ഇത് കഥയല്ലേ, ഇത് വായിച്ചു നീ കരഞ്ഞെങ്കില്‍ നിന്റെയുള്ളില്‍ നന്മയുണ്ട്...മുത്തശ്ശിയുടെ വാക്കുകള്‍ ഒരനുഗ്രഹമായിരുന്നോ?

      വൃശ്ചികമാസത്തിലെ മഞ്ഞണിരാവുകള്‍ സാന്ദ്രമാക്കുന്ന ഉടുക്കിന്റെയും ഇളം കാറ്റിലൊഴുകിയെത്തുന്ന ശാസ്താംപാട്ടിന്റെയും നാദലയങ്ങളും, കൂട്ടുകാരും അദ്ധ്യാപകരും പരിചയപ്പെടുത്തിയതും പുസ്തകങ്ങളും  പ്രകൃതിയും പകര്‍ന്ന അനുഭവചിണുങ്ങുകളും  എഴുത്തിലേയ്ക്കു നടക്കുന്നതിനു  പ്രേരകമായി.
     അടിയന്തരാവസ്ഥ നടമാടുന്ന എഴുപതുകളുടെ അന്ത്യത്തില്‍ (എട്ടാംക്ലാസ്സില്‍  പഠിയ്ക്കുന്ന സമയം) സ്ക്കൂള്‍ നാടകം എഴുതിക്കൊണ്ടാണ്  എഴുത്തിന്റെ  വഴിയെത്തിയത്  നാടകവും ചെറുകഥകളുമായി എഴുത്ത്  സ്വകാര്യസ്വത്തായി കുറേക്കാലം കൊണ്ട് നടന്നു.പിന്നീടെപ്പോഴോ കവിതയിലേയ്ക്ക് (കൃത്യമായിപ്പറഞ്ഞാല്‍ എന്പതുകളുടെ ആദ്യം) വന്നെത്തുകയായിരുന്നൂ........

3 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എഴുത്തും വായനയും ജീനുകളില്‍ നിന്ന് ജീനുകളിലേക്ക് പകരും .ഹെറിടിട്ടറി ഡിസീസ് ..പുണ്യം ചെയ്യണം ഇതുപോലെയുള്ള അച്ഛനമ്മമാരെ കിട്ടാന്‍ ..

അഷ്‌റഫ്‌ സല്‍വ said...

അച്ഛനെയും മുത്തശ്ശിയും കുറിച്ചുള്ള ഈ ഓര്‍മ്മ കുറിപ്പ് വായിച്ചു
പ്രണാമം ആ നല്ല മനസ്സുകള്‍ക്ക് മുന്നില്‍

Venmaranallur Narayanan said...

ഇനിയും ആ എഴുത്തിൽ ജീവിതം തുടിച്ച് നിൽക്കട്ടെ.
നല്ലൊരു ആത്മസ്പർശം ആ വരികൾക്ക്.