Saturday, February 1, 2014

പുരാണത്തിന്റെ പുനര്‍വായന

പുരാണത്തിന്റെ പുനര്‍വായന

   നാം പലപ്പോഴും പുരാണങ്ങളും പുരാവൃത്തങ്ങളും വായിയ്ക്കുന്നത് അതിന്റെ പ്രകൃതത്തില്‍ നിന്ന് തന്നെയാണ്. അതാകട്ടെ യുക്തിരഹിതവും അതിശയോക്തി നിറഞ്ഞതുമായിരിയ്ക്കും. തന്മൂലം നമുക്ക് ലഭിയ്ക്കുന്ന അറിവിനും ആസ്വാദനത്തിനും പരിമിതികള്‍ ഉണ്ടാകുകയും യഥാതദമായ സംഭവങ്ങളുടെ അതിശയോക്തിവല്‍ക്കരണത്തിന്റെ അളവുകോല്‍ അറിയാതെ പോവുകയും ചെയ്യുന്നു. നമുക്ക് ലഭ്യമായിട്ടുള്ള പുരാണങ്ങളും അവയുടെ വിവര്‍ത്തനങ്ങളും എല്ലാം തന്നെ മേല്‍പ്പറഞ്ഞ അതിശയോക്തിയുടെ അതിപ്രസരണത്താല്‍ നിബിഢവുമാണ്. മണിപ്രവാളം തൊട്ടു ആരംഭിയ്ക്കുന്ന മലയാളഭാഷാപുരാണങ്ങളും പുരാവൃത്തങ്ങളുമെല്ലാം ഈ സരണിയില്‍ പെടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ പുനര്‍വായന ആവശ്യപ്പെടുന്ന ദിശാസൂചിക മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെ അടിസ്ഥാമാക്കിവേണം രൂപപ്പെടുത്തേണ്ടത്. ഡി ഡി കൊസാമ്പി യുടെ മിത്തും യാഥാര്‍ത്ഥ്യവും എന്നകൃതിയില്‍ ഇതിനെക്കുറിച്ച്‌ സവിസ്തരം പ്രതിപാതി യ്ക്കുന്നുണ്ട്.  ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും ആരംഭിയ്ക്കുന്ന മിത്തുകളുടെ ബീജാവാപം കാലാന്തരത്തില്‍ പുരാവൃത്തങ്ങളിലൂടെ കടന്നു പുരാണ കഥാപാത്രങ്ങളായി രൂപം പ്രാപിയ്ക്കുന്ന തടര്‍പ്രക്രിയയില്‍ ഓരോഘട്ടത്തിലും ആര്‍ജ്ജിയ്ക്കുന്ന രൂപപരിണാമങ്ങള്‍ വ്യക്തമായി മനസി ലാക്കിയാല്‍ പുരാണങ്ങളുടെ പുനര്‍വായന നിഷ്പ്രയാസം സാദ്ധ്യമാവുന്ന കാര്യമാണ്.
  മലയാളകവിതയുടെ പ്രയാണവഴികള്‍ ഒന്ന് പരിശോധിക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ മനസിലായ കാര്യം അവയില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന വര്‍ഗ്ഗപരമായ ചില വസ്തുതകളാണ്. മണിപ്രവാളകാലത്തും ചമ്പൂകാലത്തും കവിതയില്‍ അശ്ലീലത നിറഞ്ഞ ശൃംഗാര വര്‍ണനകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. അന്ന് കവിതയെന്നു പറയുന്നത് സാധാരണ ജനവിഭാഗത്തിനു മനസിലാക്കാന്‍ കഴിയാത്തതരത്തില്‍ സംസ്കൃതപദാവലി കൊണ്ട് നിറഞ്ഞതായിരുന്നു. സംസ്കൃതഭാഷ വരേണ്യവര്‍ഗ്ഗത്തിന്റെ തറവാട്ടുസ്വത്താക്കി കയ്യടക്കി വച്ചിരുന്നതും ഇതിനു ഒരു കാരണമായിരുന്നു. തരവാട്ടകങ്ങളില്‍ മൃഷ്ടാന്നഭോജനവും ശൃംഗാരാധിഷ്ടിത അശ്ലീലവര്ത്തമാനങ്ങളുമായി, സ്ത്രീയെ വെറും ഭോഗവസ്തു മാത്രമായിക്കണ്ടിരുന്ന, സാംസ്ക്കാരികമായി അധപ്പതിച്ച ഒരു സാമൂഹിക ചുറ്റുപാടില്‍ അകപ്പെട്ട ജനതയെയാണ് നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ പില്‍ക്കാലത്ത് എഴുത്തച്ഛന്‍ തുടങ്ങിവച്ച ഭക്തിപ്രസ്ഥാനമാണ് അവിടെനിന്നും സമൂഹത്തെ നേര്‍വഴിയ്ക്ക് നയിച്ചതെന്ന് നാം മനസിലാക്കുന്നു. അദ്ധ്യാത്മരാമായണത്തിലും ഭാഗവതത്തിലുമെല്ലാം അതിന്റെ നിരവധി തെളിവുകള്‍ ഉണ്ട്. ഏതൊരുകാലത്ത് രചിച്ച കൃതികളിലും അത് എഴുതിയകാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുകയോ വിമര്‍ശിയ്ക്കുകയോ ചെയ്യും എന്ന മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നത്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ “കൃപകൂടാതെ പീഢിപ്പിചീടുന്ന നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു” എന്നത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ തൊടുത്തുവിട്ട വിമര്‍ശനശരം തന്നെയാണ്.
  ഇനി രാമായണത്തെ ഒന്ന് പരിശോധിച്ചാല്‍ അത് ഒന്നാംതരം ചാവേര്‍ ഗാഥയാണെന്ന് മനസിലാകും. ദ്രാവിഡന്‍മാരുടെ മേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ ബാക്കിപത്രമാണ് രാമായണം പണ്ട് മുതല്‍ തന്നെ പരാജിതരായ ഒരു ജനതയുടെ ആത്മരോദനം രാമായണത്തിന്റെ വരികള്‍ക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാം. യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലെത്തിയ ആര്യന്മാര്‍ തങ്ങളേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരം പുലര്‍ത്തുന്ന ദ്രാവിഡന്‍മാരുടെ പുരികളും പത്തനങ്ങളും കയ്യേറുകയും അവരുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുകയും ചെയ്യുന്നു. സ്വതവേ സമാധാന പ്രിയരായ ദ്രാവിഡന്‍മാരില്‍ കുറേപ്പേര്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ടു ഭാരതത്തിന്റെ തെക്കുഭാഗത്തെയ്ക്ക് പലായനം ചെയ്യുകയും കുറച്ചുപേര്‍ ആര്യന്മാരോട് സന്ധിചെയ്തു സ്വയം അടിമത്തം ഏറ്റുവാങ്ങുകയും ചെയ്തു. നോക്കൂ രാമായണത്തില്‍ പ്രതിപാദിയ്ക്കുന്ന വാനരന്മാരും രാക്ഷസന്മാരും ദ്രാവിഡ സംസ്ക്കാരം ഉള്‍ക്കൊ ള്ളുന്നവര്തന്നെ അവരെ കീഴടക്കുന്നതിനു വേണ്ടിയുള്ള യുദ്ധങ്ങളുടെ കലാപരമായ ആവിഷ്ക്കാരങ്ങളാണ് രാമായണത്തില്‍ വിവരിയ്ക്കുന്നത്. ഒപ്പം തന്നെ അക്കാലത്ത് ശൂദ്രനു വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു എന്നുള്ള വസ്തുത ശംബുനിഗ്രഹത്തിലൂടെ വെളിവാകുകയും ചെയ്യുന്നു. വാല്മീകി രാമായണത്തിന് ഭക്തിയുടെ അകമ്പടിയില്ല. ഭക്തിപ്രസ്ഥാനത്തിന്റെ വരവോടുകൂടി രാമായണം പുനര്‍രചിയ്ക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഭക്തി അതിനുള്ളില്‍ ആവേശിയ്ക്കുന്നത്. രാമായണത്തിന്  ഭാരതത്തിന്‌ വെളിയിലും ധാരാളം ഭാഷ്യങ്ങള്‍ ഉണ്ടെന്നുള്ളത് വിസ്മരിയ്ക്കുന്നില്ല.
  പുരാവൃത്തങ്ങള്‍ എടുത്തു നോക്കിയാലും കാലത്തിന്റെ കയ്യൊപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അതില്‍നിന്നും വെളിപ്പെടുന്നതായി കാണാം. ഉദാഹരണത്തിന് പെരുന്തച്ചന്റെ ആഖ്യാനത്തില്‍ തച്ചനെ ഒരു നികൃഷ്ടമനുഷ്യന്‍ എന്നതരത്തിലാണ് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്. വരേണ്യതയുടെ കുഴലൂത്തുകാര്‍ വളരെ സമൃദ്ധമായി കെട്ടിച്ചമച്ച കഥയാണിതെന്നു യുക്തിബോധത്തിന്റെ ഉരകല്ലില്‍ പരിശോധിയ്ക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ഒരു വ്യക്തിയെ എങ്ങനെയൊക്കെയാണ് തകര്‍ക്കാന്‍ കഴിയുക എന്നതിന്റെ കിറുകൃത്യമായ ദൃഷ്ടാന്തമാണ് തച്ചന്‍റെ ചരിതം അനാവരണം ചെയ്യുന്നത്. അക്കാലത്ത് ഒരു കീഴാളസമൂഹത്തില്‍പെട്ട ഒരു വ്യക്തി വിദ്യാഭ്യാസപരമായോ സാമൂഹികമായോ ഉയര്‍ച്ച നേടുന്നത് വരേണ്യ വര്‍ഗ്ഗത്തിന് സഹിയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അന്നവര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹിക അസമത്വത്തിനെതിരെ മുഖത്തു തുപ്പുന്ന പാവയെ നിര്‍മ്മിച് കൊണ്ട് തച്ചന്‍ പ്രതികരിച്ചപ്പോള്‍, മകന്‍ ചെള്ളയ്ക്ക് അടിയ്ക്കുകയാണ് വേണ്ടത് എന്ന് അല്‍പ്പം കൂടി തീവ്രമായി ചിന്തിച്ചതിന്റെ ഫലമാണ് ചെകിടത്തു അടിയ്ക്കുന്ന പാവയുടെ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ കൊടികുത്തി വാഴുന്ന വരേണ്യ പ്രഭുക്കള്‍ അതിനെയും തച്ചനെതിരെയുള്ള ആയുധമാക്കി തിരിച്ചു വിട്ടു. കുന്നത്തൂര്‍ കോലോത്തെ ചെറിയ തമ്പുരാട്ടിയ്ക്ക് തച്ചന്റെ മകനോട്‌ തോന്നിയ അനുരാഗത്തിന്റെ പേരില്‍ നാടുവാഴിക്കിങ്കരന്മാര്‍ വെട്ടിക്കൊലപ്പെടുത്തിയ കഥയാണ് ഉളിയെറിഞ്ഞു സ്വന്തം മകനെ തച്ചന്‍ കൊന്നതെന്ന് പറഞ്ഞു പരത്തിയ കഥയ്ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ്യമെന്നു യുക്തിയുള്ള ആര്‍ക്കും മനസിലാകും. കൂടുതല്‍ സ്നേഹം കൊടുത്ത് വളര്‍ത്തിയ മകനെ എന്തിന്റെ പേരിലായാലും കലാകാരനും കരുണാ ഹൃദയനുമായ ഏതൊരു അച്ഛനും കൊല്ലാന്‍ തയ്യാറാവുകയില്ല എന്ന സാമാന്യ യുക്തി മാത്രം മതിയാകും ഇത് തിരിച്ചറിയാന്‍.
   ഇങ്ങനെ ഓരോ പുരാണങ്ങളും പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ അതെഴുതപ്പെട്ട കാലത്തിലെ ജീവതത്തിന്റെ പൊരുള്‍, അടിസ്ഥാനവര്‍ഗ്ഗം പണ്ടുമുതല്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും അതിനെതിരെ നടന്നിട്ടുള്ള ചെറുത്തു നില്‍പ്പുകള്‍ സാദ്ധ്യമായത് എങ്ങനെ എന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. അതിലൂടെ സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള വികാസവഴികളില്‍ എക്കാലവും ഭരിയ്ക്കുന്നവനും ഭരിയ്ക്കപ്പെടുന്നവനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നൈരന്തര്യവും രൂപപരിണാമങ്ങളും എങ്ങനെയൊക്കെയായിരുന്നു എന്നതിന്റെ സംശയലേശമില്ലാത്ത  ചിത്രങ്ങള്‍ വ്യക്തമാകുകയും ചെയ്യും.        

  

No comments: