Wednesday, April 30, 2014

മദ്യമാണഖിലസാരമൂഴിയില്‍ ............


  
    കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മദ്യത്തെപ്പറ്റിയാണ്‌. എന്തിനാണ് ഈ വിഷയത്തില്‍ ഇത്രവലിയ ചര്‍ച്ച നടത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.നിലാവാരം കുറഞ്ഞ മദ്യശാലകള്‍ അടയ്ക്കണമെന്നും തുറക്കണമെന്നും ചേരിതിരിഞ്ഞു വാഗ്വാദം നടക്കല്‍ മാത്രമാണ് ഇവിടെ ആകെയുള്ളതെന്നു തോന്നും. മനുഷ്യനെ മദ്യം കുടിപ്പിച്ചു മയക്കിക്കിടത്താന്‍ എത്ര ശുഷ്ക്കാന്തിയാണെന്ന് നോക്കൂ. അവന്‍ ജീവല്‍ പ്രശ്നങ്ങള്‍ തിരിച്ചറിയാതെ മയങ്ങി അങ്ങനെ കിടക്കണമെന്നതു ഭരണവര്‍ഗ്ഗത്തിന്റെ തുറന്ന അജണ്ടയാണ്. ഭരണകൂടത്തെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാനപങ്കു വഹിയ്ക്കുന്നത് മദ്യലോബികള്‍ തന്നെയാണ്. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ പെയ്ട് ചര്‍ച്ചകള്‍ ഇത്ര കൊടുമ്പിരിക്കൊണ്ടു നടക്കുന്നത്. ഭരണതലത്തിലുണ്ടാകുന്ന  പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിയ്ക്കുന്നതിനു വേണ്ടി നടത്തുന്ന കൌടില്യതന്ത്രത്തിന്റെ ഭാഗമാണ് ഈ ചര്‍ച്ചകളെല്ലാം. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ജീവിതസമസ്യകള്‍ക്ക് പരിഹാരം കാണുന്നതിനു പകരം മദ്യമാണ് നാട്ടി;ലെ ഏറ്റവും പ്രധാന പ്രശ്നമെന്ന നിലയ്ക്ക് മാധ്യമച്ചര്ച്ചകള്‍ പോകുന്നത് കാണുമ്പോള്‍ മദ്യമാണഖിലസാരമൂഴിയിലെന്നു ആര്‍ക്കെങ്കിലും പറയാന്‍ തോന്നിയാല്‍ കാട്ടം പറയാന്‍ കഴിയില്ല.

വിസ്മൃതിയിലായ നാടന്‍ കളികള്‍



പണ്ടൊക്കെ മദ്ധ്യവേനലവധിയ്ക്ക് സ്ക്കൂളടച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ കൂട്ടമായി കൊയ്തൊഴിഞ്ഞ പാടത്തേയ്ക്ക് പലതരം കളികളുമായി ഇറങ്ങും. ഓരോ ഗ്രൂപ്പ് തിരിഞ്ഞു ഓരോതരം കളികള്‍. പെണ്‍കുട്ടികള്‍ ഓടിക്യാമ്പ്,ചക്കും കളവും ,അമ്മാനാട്ടം. കൊത്തംകല്ല് തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ കിളിത്തട്ട്,തലപ്പന്ത്,കുട്ടീം കോലും തുടങ്ങി കായികാദ്ധ്വാനം കൂടുതല്‍ വേണ്ടിവരുന്ന കളികളിലാണ് ഏര്‍പ്പെടുന്നത്.ഓരോ കളികള്‍ക്കും ഓരോ നാട്ടിലും പലപല പേരുകളില്‍ അറിയപ്പെടുമെങ്കിലും അവയുടെ ആന്തരീകമായ ഉള്ളടക്കം ഒന്നുതന്നെയായിരിയ്ക്കും.

കുട്ടീം കോലും കളിയിലാണെങ്കില്‍ ഓരോ ദേശത്തും തരത്തിലുള്ള എന്നാല്‍ രീതികളാണ് ഉള്ളത്. തെക്കന്‍ നാടുകളില്‍ ചാക്കുട്ട, ചാത്തിയംപറ, മുറുമുട്ടി, നാലുനട, ഐറ്റിക്കോ, ആറെങ്കി, ക്ലഷ് എഴ്ഹുവര൪എ എന്നുകയും എഴുതികഞ്ഞാല്‍ ഒരു പണം എന്ന് കണക്കു കൂട്ടുകയും ചെയ്യുന്നു. എട്ടോ പത്തോ പേരടങ്ങുന്ന രണ്ടു ടീമുകളാണ് കളിയ്ക്കുന്നത്. ഒരുമുഴം നീളമുള്ള കോലും രണ്ടിഞ്ചു നീളമുള്ള കുട്ടിയുമാണ് ഉപയോഗിയ്ക്കുന്നത്.പുതിയ തലമുറയ്ക്ക് ഈ കളി അത്ര പരിചയമുണ്ടെന്ന് തോന്നുന്നില്ല. കിളിത്തട്ടും രണ്ടു ടീമുകളായാണ് കളിയ്ക്കുന്നത്. എന്നാല്‍ തലപ്പന്ത് കളിയില്‍ ഒരാളെ ബാക്കിയുല്ലരെല്ലാം കൂടി ചേര്‍ന്ന് തോല്പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കളിയാണ്.  

  വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെയുള്ള കളികളൊന്നും കണ്ടുവരുന്നില്ല. ഇത്തരം കളികള്‍ കുട്ടികളില്‍ സംഘബോധം ഊട്ടിവളര്‍ത്തുകയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തിരുന്നവയാണ്. ഇതിന്റെ അഭാവം തന്നെയാണ് ഇന്നത്തെ കുട്ടികളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം. പണ്ടൊക്കെ എല്ലാവൈകുന്നേരങ്ങളിലും കിളിത്തട്ടു പോലെയുള്ള കായികാക്ഷമത വേണ്ടുന്ന കളികളില്‍ പ്രായഭേദമന്യേ എല്ലാവരും ഏര്‍പ്പെടുക സാധാരണമായിരുന്നു. ഒരു പക്ഷെ അതുകൊണ്ടായിരിയ്ക്കാം പഴയതലമുറയില്പെട്ടവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ പ്രധാനമായ കാരണം. മാത്രവുമല്ല ഇത്തരം കൂട്ടായ്മകള്‍ നാട്ടില്‍ നിന്നും വേരറ്റു പോയത് കൊണ്ടാകാം  നമ്മുടെ സമൂഹത്തില്‍ സ്നേഹവും സൌഹൃദങ്ങളും പരിമിതപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്.

വിഷുവിന്റെ ഭൂതാതുരത്വം



കൊന്നപ്പൂക്കള്‍ കണികണ്ടുണരുന്ന ഒരു വിഷുക്കാലം കൂടി നമ്മെക്കടന്നു പോയി. കണിയും കൈനീട്ടവുമായി വളരെ ഔപചാരികമായി മാത്രം ഇക്കാലത്ത് വിഷു ആഘോഷിയ്ക്കപ്പെടുമ്പോള്‍ സ്നേഹവും കരുതലും വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുകയും പരസ്പരം ആശംസകള്‍ കൊണ്ട് പൊങ്ങച്ചം കാണിയ്ക്കുകയും ചെയ്യുന്നു.കാല്‍ നൂറ്റാണ്ടിനപ്പുറത്തെ വിഷു  നല്കുന്ന ഗൃഹാതുരത്വം (ഭൂതാതുരത്വം) വര്‍ത്തമാനകാലത്തു കാണുന്നില്ല എന്നുതാണ് വസ്തുത. കവിതകളിലും കഥകളിലും വര്‍ണ്ണിച്ചു പൊലിപ്പിയ്ക്കുന്ന വിഷുവിന്റെ ചന്തം നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു.

Sunday, February 23, 2014

റൂബെല്ല വാക്സിനേഷന്‍

1.      റൂബെല്ല വാക്സിനേഷന്‍



    മാധ്യമങ്ങളില്‍ നാഴികയ്ക്ക് നാല്പതുവട്ടം റൂബ്ലെല്ലാ വാക്സിനെഷനെക്കുറിച്ചുള്ള പരസ്യം വന്നു കൊണ്ടിരിയ്ക്കുകയാണല്ലോ, ജര്‍മന്‍ മീസില്‍സിനു എതിരെ നടത്തുന്ന ഈ വാക്സിനേഷന്‍ കൌമാരക്കാരായ എല്ലാ പെണ്‍കുട്ടികള്‍ക്കും എടുക്കെണ്ടാതല്ലേ ? ഇവര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ എയിഡഡ് മേഖലയിലുള്ള ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസില്‍ വരെ പഠിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ അസുഖം വരാനുള്ള സാദ്ധ്യത ഉള്ളൂ എന്നു തോന്നും. ഇതിന്റ വരും വരായ്കകളെ ക്കുറിച്ച് കാര്യമായ യാതൊരുവിധ പഠനങ്ങളും നടന്നതായി ഒരു വാര്‍ത്തയും എങ്ങും കണ്ടാതായി ഓര്‍ക്കുന്നില്ല. ആകെ നമുക്ക് കിട്ടുന്നത് സിറം ഇന്‍സ്ടിട്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റെഡ് ബ്ലോഗില്‍ കാണുന്ന ചില വിവരണങ്ങള്‍ മാത്രമേയുള്ളൂ. അതാകട്ടെ വിശദസ്വഭാവം ഇല്ലാത്തതുമാണ്.സ്വാഭാവികമായും ഒരു സാധാരണക്കാരന്  ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ ഈയുള്ളവന്‍റെ മനസിലും ഉയരുന്നുണ്ട് . എയിഡഡ് സ്ക്കൂളില്‍ അല്ലാതെ അണ്‍എയിഡഡ്സ്ക്കൂ ളില്‍ പഠിയ്ക്കുന്ന കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഈ രോഗം വരില്ലെന്ന് ആരാണ് കണ്ടുപിടിച്ചത്? അപ്പോള്‍ ആരോ ബോധപൂര്‍വം ഈ പദ്ധതിയ്ക്ക് പിന്നില്‍ കളിയ്ക്കുന്നുണ്ട് അത് ഒരു പക്ഷെ ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടിയുള്ള ഒരു ഹിഡന്‍ അജണ്ട തന്നെയാകാനും വഴിയുണ്ട്. കാരണം സാധാരണക്കാരന്റെ കുട്ടികള്‍ പഠിയ്ക്കുന്നത് അധികവും സര്‍ക്കാര്‍, എയിഡഡ് സ്ക്കൂളില്‍ തന്നെയാണല്ലോ പരീക്ഷണങ്ങള്‍ നടത്താനുള്ള പന്നിക്കുട്ടികള്‍ അവിടെയാണെന്ന് ഏതെങ്കിലും ഒരു വെള്ളിക്കരണ്ടി ബ്യൂറോക്രാറ്റിന്റെ തലയില്‍ തോന്നിക്കാണും. ഏതായാലും ഈ വക്സിന്റെ വ്യാപകമായ പ്രചാരണത്തിന് പിന്നില്‍ അത്ര സുഖകരമല്ലാത്ത എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നതാണ് യഥാര്‍ത്ഥ്യം.

ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍

1.      ആള്‍ ദൈവങ്ങളില്‍ അഭയം തേടുന്നവര്‍



     വര്‍ത്തമാനകാലത്തില്‍ പല ആള്‍ദൈവങ്ങളെപ്പറ്റിയും പലവിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അവയില്‍ ഏറ്റവും ഒടുവിലത്തേത് വള്ളിക്കാവില്‍ സുധാമണിയെന്ന ലോകയമ്മയുടെ വത്സല ശിഷ്യയായിരുന്ന  ഗായത്രി (ഗൈല്‍ ട്രേഡ്വെല്‍ ) എഴുതിയ വിശുദ്ധ നരകം (ഹോളി ഹെല്‍) എന്ന പുസ്തകത്തില്‍ ആശ്രമത്തിനെതിരെ ഉള്ള ഗുരുതരമായ ആരോപണങ്ങളാണ്. അതെന്തു തന്നെയായാലും ഇവിടെ നമ്മുടെ ചിന്താവിഷയം വേറെയാണ്. എന്തുകൊണ്ടാണ് ഇത്തരം ആള്‍ ദൈവങ്ങളുടെ അരുകിലേയ്ക്ക് ഇത്രയധികം ഭക്തര്‍ ഒഴുകിയെത്തുന്നത്? ഇവരുടെ ഭക്തരില്‍ ഏറ്റവുമധികം കാണപ്പെടുന്നത് ഇടത്തരക്കാരാണ്. പിന്നെ ഒരു നല്ല ശതമാനം സമ്പന്നരും ഉണ്ട്. ഇതില്‍ സമ്പന്നര്‍ക്ക് ഇവിടെയും ചോരതന്നെ കൊതുകിന്നു കൌതകമെന്ന ന്യായം പോലെ ഒറ്റ ലക്‌ഷ്യം മാത്രമേയുള്ളൂ. അവരുടെ വ്യവസായം പുഷ്ടിപ്പെടുത്തണം. എന്നാല്‍ ഇടത്തരക്കാര്‍ അങ്ങനെയല്ല അവര്‍ മാനസികമായ പിരിമുറുക്കം അനുഭവിയ്ക്കുന്നവരാണ്. അതില്‍നിന്നും ഒരു മോചനം മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു അന്ധവിശ്വാസമെന്നോ ആത്മീയ തട്ടിപ്പെന്നോ നോക്കാതെ വെളിച്ചത്തിലെയ്ക്ക് പറന്നെത്തുന്ന മഴപ്പാറ്റകളെ പ്പോലെ ചതിയ്ക്കപ്പെടുമെന്ന വീണ്ടുവിചാരം പോലുമില്ലാതെ എത്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അവിടെ എത്തുമ്പോഴാണ് തങ്ങള്‍ കണ്ടത് വെളിച്ചമല്ലായെന്നും കൂരിരുട്ടിന്റെ ഐന്ദ്രജാലികവളയമാണെന്നും തിരിച്ചറിയുന്നത്‌. താല്‍ക്കാലികമായ ചില ആശ്വാസങ്ങള്‍ തോന്നുമെങ്കിലും അതൊരു ചതിക്കെണിയാണെന്നു വൈകിയാണെങ്കിലും തിരിച്ചറിവില്‍ എത്തുമ്പോഴേയ്ക്കും   അവര്‍ പലതരത്തില്‍ ചൂഷണം ചെയ്യപ്പെടുകയും പിന്നീടൊരിയ്ക്കലും മോചനം സാദ്ധ്യമല്ലാത്തവിധം ആ തട്ടിപ്പ് സംഘത്തില്‍ അകപ്പെടുകയും ചെയ്യുന്നു.
       എന്താണ് ഇങ്ങനെയൊരു ദുരവസ്ഥ സംജാതമാകാനുള്ള അടിസ്ഥാന കാരണം എന്ന പരിശോധനയുടെ അനിവാര്യതയിലെയ്ക്കാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ കൊണ്ടെത്തിയ്ക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിലാണ് ആത്മീയ വ്യവസായം ഇത്രയും തഴച്ചു വളര്‍ന്നത്‌ എന്ന് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക ചരിത്രങ്ങള്‍ പരിശോധിയ്ക്കുന്നവര്‍ക്ക് അനായാസേന മനസിലാകും. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വജനപക്ഷപാതവും അഴിമതിയും അതിലൂടെ ആര്‍ജ്ജിയ്ക്കുന്ന കണക്കില്ലാത്ത ധനസമ്പാദനവും മനുഷ്യത്വരഹിതമായ ഭരണനിലപാടുകളും നാട്ടില്‍ അടിയ്ക്കടി ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും പണപ്പെരുപ്പം മൂലവും അല്ലാതെയുമുണ്ടാകുന്ന പ്രതസന്ധികള്‍ എല്ലാം ജനജീവിതം ദുസഹമാക്കുകയും ഭാവിജീവിതം ത്രിശങ്കു സ്വര്ഗ്ഗത്തിലെന്നപോലെ അനിശ്ചിതത്തിലെയ്ക്കു കൂപ്പുകുത്തുകയും ചെയ്തു. ആ അവസരം മുതലെടുത്ത്‌ ഇവിടുത്തെ വര്‍ഗ്ഗീയശക്തികള്‍ ഇതെല്ലാം ദൈവീകമായ കോപം കൊണ്ട് ഉണ്ടാകുന്നതാണെന്നും അവയെ പ്രതിരോധിയ്ക്കാന്‍ ആത്മീയതയാണ് ഇനി കരണീയം എന്ന കുപ്രചരണം നടത്തുകയും അവര്‍ അതില്‍ വിജയിയ്ക്കുകയും ചെയ്തപ്പോഴാണ് ആള്‍ ദൈവങ്ങള്‍ക്ക് മുന്നിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്താനുള്ള പ്രവണതയ്ക്ക് ആക്കം കൂടിയത്‌.

       എന്നാല്‍ ഈ ഒഴുക്കു തടയുന്നതില്‍ നമ്മുടെ മുഖ്യധാരാഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ കുറ്റകരമായ മൌനം പാലിച്ചു എന്ന യാഥാര്‍ത്ഥ്യം വിസ്മരിയ്ക്കാവുന്നതല്ല. മുന്‍കാലങ്ങളില്‍ ഈ കാര്യങ്ങളില്‍ അവര്‍ മുന്‍കയ്യെടുത്ത് നടത്തിയിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയൊരു കുറ്റപ്പെടുത്തലിനു ആധാരമായത്‌ എന്നകാര്യം അവര്‍ക്ക് ബോദ്ധ്യപ്പെടും എന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട അവസ്ഥയിലാണ്. എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനുള്ള ആര്ജ്ജവമുള്ളത് ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ അവര്‍ ആരംഭിയ്ക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.  

Saturday, February 1, 2014

പുരാണത്തിന്റെ പുനര്‍വായന

പുരാണത്തിന്റെ പുനര്‍വായന

   നാം പലപ്പോഴും പുരാണങ്ങളും പുരാവൃത്തങ്ങളും വായിയ്ക്കുന്നത് അതിന്റെ പ്രകൃതത്തില്‍ നിന്ന് തന്നെയാണ്. അതാകട്ടെ യുക്തിരഹിതവും അതിശയോക്തി നിറഞ്ഞതുമായിരിയ്ക്കും. തന്മൂലം നമുക്ക് ലഭിയ്ക്കുന്ന അറിവിനും ആസ്വാദനത്തിനും പരിമിതികള്‍ ഉണ്ടാകുകയും യഥാതദമായ സംഭവങ്ങളുടെ അതിശയോക്തിവല്‍ക്കരണത്തിന്റെ അളവുകോല്‍ അറിയാതെ പോവുകയും ചെയ്യുന്നു. നമുക്ക് ലഭ്യമായിട്ടുള്ള പുരാണങ്ങളും അവയുടെ വിവര്‍ത്തനങ്ങളും എല്ലാം തന്നെ മേല്‍പ്പറഞ്ഞ അതിശയോക്തിയുടെ അതിപ്രസരണത്താല്‍ നിബിഢവുമാണ്. മണിപ്രവാളം തൊട്ടു ആരംഭിയ്ക്കുന്ന മലയാളഭാഷാപുരാണങ്ങളും പുരാവൃത്തങ്ങളുമെല്ലാം ഈ സരണിയില്‍ പെടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ പുനര്‍വായന ആവശ്യപ്പെടുന്ന ദിശാസൂചിക മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെ അടിസ്ഥാമാക്കിവേണം രൂപപ്പെടുത്തേണ്ടത്. ഡി ഡി കൊസാമ്പി യുടെ മിത്തും യാഥാര്‍ത്ഥ്യവും എന്നകൃതിയില്‍ ഇതിനെക്കുറിച്ച്‌ സവിസ്തരം പ്രതിപാതി യ്ക്കുന്നുണ്ട്.  ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും ആരംഭിയ്ക്കുന്ന മിത്തുകളുടെ ബീജാവാപം കാലാന്തരത്തില്‍ പുരാവൃത്തങ്ങളിലൂടെ കടന്നു പുരാണ കഥാപാത്രങ്ങളായി രൂപം പ്രാപിയ്ക്കുന്ന തടര്‍പ്രക്രിയയില്‍ ഓരോഘട്ടത്തിലും ആര്‍ജ്ജിയ്ക്കുന്ന രൂപപരിണാമങ്ങള്‍ വ്യക്തമായി മനസി ലാക്കിയാല്‍ പുരാണങ്ങളുടെ പുനര്‍വായന നിഷ്പ്രയാസം സാദ്ധ്യമാവുന്ന കാര്യമാണ്.
  മലയാളകവിതയുടെ പ്രയാണവഴികള്‍ ഒന്ന് പരിശോധിക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ മനസിലായ കാര്യം അവയില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന വര്‍ഗ്ഗപരമായ ചില വസ്തുതകളാണ്. മണിപ്രവാളകാലത്തും ചമ്പൂകാലത്തും കവിതയില്‍ അശ്ലീലത നിറഞ്ഞ ശൃംഗാര വര്‍ണനകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. അന്ന് കവിതയെന്നു പറയുന്നത് സാധാരണ ജനവിഭാഗത്തിനു മനസിലാക്കാന്‍ കഴിയാത്തതരത്തില്‍ സംസ്കൃതപദാവലി കൊണ്ട് നിറഞ്ഞതായിരുന്നു. സംസ്കൃതഭാഷ വരേണ്യവര്‍ഗ്ഗത്തിന്റെ തറവാട്ടുസ്വത്താക്കി കയ്യടക്കി വച്ചിരുന്നതും ഇതിനു ഒരു കാരണമായിരുന്നു. തരവാട്ടകങ്ങളില്‍ മൃഷ്ടാന്നഭോജനവും ശൃംഗാരാധിഷ്ടിത അശ്ലീലവര്ത്തമാനങ്ങളുമായി, സ്ത്രീയെ വെറും ഭോഗവസ്തു മാത്രമായിക്കണ്ടിരുന്ന, സാംസ്ക്കാരികമായി അധപ്പതിച്ച ഒരു സാമൂഹിക ചുറ്റുപാടില്‍ അകപ്പെട്ട ജനതയെയാണ് നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ പില്‍ക്കാലത്ത് എഴുത്തച്ഛന്‍ തുടങ്ങിവച്ച ഭക്തിപ്രസ്ഥാനമാണ് അവിടെനിന്നും സമൂഹത്തെ നേര്‍വഴിയ്ക്ക് നയിച്ചതെന്ന് നാം മനസിലാക്കുന്നു. അദ്ധ്യാത്മരാമായണത്തിലും ഭാഗവതത്തിലുമെല്ലാം അതിന്റെ നിരവധി തെളിവുകള്‍ ഉണ്ട്. ഏതൊരുകാലത്ത് രചിച്ച കൃതികളിലും അത് എഴുതിയകാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുകയോ വിമര്‍ശിയ്ക്കുകയോ ചെയ്യും എന്ന മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നത്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ “കൃപകൂടാതെ പീഢിപ്പിചീടുന്ന നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു” എന്നത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ തൊടുത്തുവിട്ട വിമര്‍ശനശരം തന്നെയാണ്.
  ഇനി രാമായണത്തെ ഒന്ന് പരിശോധിച്ചാല്‍ അത് ഒന്നാംതരം ചാവേര്‍ ഗാഥയാണെന്ന് മനസിലാകും. ദ്രാവിഡന്‍മാരുടെ മേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ ബാക്കിപത്രമാണ് രാമായണം പണ്ട് മുതല്‍ തന്നെ പരാജിതരായ ഒരു ജനതയുടെ ആത്മരോദനം രാമായണത്തിന്റെ വരികള്‍ക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാം. യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലെത്തിയ ആര്യന്മാര്‍ തങ്ങളേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരം പുലര്‍ത്തുന്ന ദ്രാവിഡന്‍മാരുടെ പുരികളും പത്തനങ്ങളും കയ്യേറുകയും അവരുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുകയും ചെയ്യുന്നു. സ്വതവേ സമാധാന പ്രിയരായ ദ്രാവിഡന്‍മാരില്‍ കുറേപ്പേര്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ടു ഭാരതത്തിന്റെ തെക്കുഭാഗത്തെയ്ക്ക് പലായനം ചെയ്യുകയും കുറച്ചുപേര്‍ ആര്യന്മാരോട് സന്ധിചെയ്തു സ്വയം അടിമത്തം ഏറ്റുവാങ്ങുകയും ചെയ്തു. നോക്കൂ രാമായണത്തില്‍ പ്രതിപാദിയ്ക്കുന്ന വാനരന്മാരും രാക്ഷസന്മാരും ദ്രാവിഡ സംസ്ക്കാരം ഉള്‍ക്കൊ ള്ളുന്നവര്തന്നെ അവരെ കീഴടക്കുന്നതിനു വേണ്ടിയുള്ള യുദ്ധങ്ങളുടെ കലാപരമായ ആവിഷ്ക്കാരങ്ങളാണ് രാമായണത്തില്‍ വിവരിയ്ക്കുന്നത്. ഒപ്പം തന്നെ അക്കാലത്ത് ശൂദ്രനു വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു എന്നുള്ള വസ്തുത ശംബുനിഗ്രഹത്തിലൂടെ വെളിവാകുകയും ചെയ്യുന്നു. വാല്മീകി രാമായണത്തിന് ഭക്തിയുടെ അകമ്പടിയില്ല. ഭക്തിപ്രസ്ഥാനത്തിന്റെ വരവോടുകൂടി രാമായണം പുനര്‍രചിയ്ക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഭക്തി അതിനുള്ളില്‍ ആവേശിയ്ക്കുന്നത്. രാമായണത്തിന്  ഭാരതത്തിന്‌ വെളിയിലും ധാരാളം ഭാഷ്യങ്ങള്‍ ഉണ്ടെന്നുള്ളത് വിസ്മരിയ്ക്കുന്നില്ല.
  പുരാവൃത്തങ്ങള്‍ എടുത്തു നോക്കിയാലും കാലത്തിന്റെ കയ്യൊപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും അതില്‍നിന്നും വെളിപ്പെടുന്നതായി കാണാം. ഉദാഹരണത്തിന് പെരുന്തച്ചന്റെ ആഖ്യാനത്തില്‍ തച്ചനെ ഒരു നികൃഷ്ടമനുഷ്യന്‍ എന്നതരത്തിലാണ് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്. വരേണ്യതയുടെ കുഴലൂത്തുകാര്‍ വളരെ സമൃദ്ധമായി കെട്ടിച്ചമച്ച കഥയാണിതെന്നു യുക്തിബോധത്തിന്റെ ഉരകല്ലില്‍ പരിശോധിയ്ക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ഒരു വ്യക്തിയെ എങ്ങനെയൊക്കെയാണ് തകര്‍ക്കാന്‍ കഴിയുക എന്നതിന്റെ കിറുകൃത്യമായ ദൃഷ്ടാന്തമാണ് തച്ചന്‍റെ ചരിതം അനാവരണം ചെയ്യുന്നത്. അക്കാലത്ത് ഒരു കീഴാളസമൂഹത്തില്‍പെട്ട ഒരു വ്യക്തി വിദ്യാഭ്യാസപരമായോ സാമൂഹികമായോ ഉയര്‍ച്ച നേടുന്നത് വരേണ്യ വര്‍ഗ്ഗത്തിന് സഹിയ്ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അന്നവര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹിക അസമത്വത്തിനെതിരെ മുഖത്തു തുപ്പുന്ന പാവയെ നിര്‍മ്മിച് കൊണ്ട് തച്ചന്‍ പ്രതികരിച്ചപ്പോള്‍, മകന്‍ ചെള്ളയ്ക്ക് അടിയ്ക്കുകയാണ് വേണ്ടത് എന്ന് അല്‍പ്പം കൂടി തീവ്രമായി ചിന്തിച്ചതിന്റെ ഫലമാണ് ചെകിടത്തു അടിയ്ക്കുന്ന പാവയുടെ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ കൊടികുത്തി വാഴുന്ന വരേണ്യ പ്രഭുക്കള്‍ അതിനെയും തച്ചനെതിരെയുള്ള ആയുധമാക്കി തിരിച്ചു വിട്ടു. കുന്നത്തൂര്‍ കോലോത്തെ ചെറിയ തമ്പുരാട്ടിയ്ക്ക് തച്ചന്റെ മകനോട്‌ തോന്നിയ അനുരാഗത്തിന്റെ പേരില്‍ നാടുവാഴിക്കിങ്കരന്മാര്‍ വെട്ടിക്കൊലപ്പെടുത്തിയ കഥയാണ് ഉളിയെറിഞ്ഞു സ്വന്തം മകനെ തച്ചന്‍ കൊന്നതെന്ന് പറഞ്ഞു പരത്തിയ കഥയ്ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ്യമെന്നു യുക്തിയുള്ള ആര്‍ക്കും മനസിലാകും. കൂടുതല്‍ സ്നേഹം കൊടുത്ത് വളര്‍ത്തിയ മകനെ എന്തിന്റെ പേരിലായാലും കലാകാരനും കരുണാ ഹൃദയനുമായ ഏതൊരു അച്ഛനും കൊല്ലാന്‍ തയ്യാറാവുകയില്ല എന്ന സാമാന്യ യുക്തി മാത്രം മതിയാകും ഇത് തിരിച്ചറിയാന്‍.
   ഇങ്ങനെ ഓരോ പുരാണങ്ങളും പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ അതെഴുതപ്പെട്ട കാലത്തിലെ ജീവതത്തിന്റെ പൊരുള്‍, അടിസ്ഥാനവര്‍ഗ്ഗം പണ്ടുമുതല്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും അതിനെതിരെ നടന്നിട്ടുള്ള ചെറുത്തു നില്‍പ്പുകള്‍ സാദ്ധ്യമായത് എങ്ങനെ എന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. അതിലൂടെ സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള വികാസവഴികളില്‍ എക്കാലവും ഭരിയ്ക്കുന്നവനും ഭരിയ്ക്കപ്പെടുന്നവനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നൈരന്തര്യവും രൂപപരിണാമങ്ങളും എങ്ങനെയൊക്കെയായിരുന്നു എന്നതിന്റെ സംശയലേശമില്ലാത്ത  ചിത്രങ്ങള്‍ വ്യക്തമാകുകയും ചെയ്യും.        

  

Thursday, December 26, 2013

കുളമ്പ് രോഗം വന്ന മനുഷ്യര്‍

  കുളമ്പ് രോഗം വന്ന മനുഷ്യര്‍


  നാട്ടിലാകെ ഇപ്പോള്‍ കുളമ്പുരോഗത്തിന്റെ വിളയാട്ടമാണ്. ആറുതരത്തിലുള്ള വൈറസുകള്‍ പടര്‍ത്തുന്ന രോഗത്തെ നിയന്ത്രിയ്ക്കാന്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കാലഹരണപ്പെട്ട ഒരേ ഒരു വാക്സിന്‍ മാത്രം അത് തലങ്ങും വിലങ്ങും കുത്തിവച്ചു നാട്ടിലുള്ള ക്ഷീര കര്‍ഷകന്റെ കഞ്ഞികുടി മുട്ടിച്ചോണ്ടിരിയ്ക്കുകയാണ് താനും. എന്റെ ജീവിതത്തില്‍ ആദ്യാമായാണ് ആനയ്ക്ക് കുളമ്പു രോഗം വന്നു എന്ന് കേള്‍ക്കുന്നത് തന്നെ. കുളമ്പു രോഗത്തുനു രണ്ടു മാസം മുന്പ് വാക്സിനേഷന്‍ നടത്തിയതെയുള്ളൂ, അത് ഉടന്‍തന്നെ പതിമടങ്ങ്‌ വീര്യത്തോടെ തിരിച്ചെത്തി, പിന്നെയും വാക്സിനേഷന്‍ പശുവിനെ ഇപ്പോള്‍ ഇരുന്നൂറ്റിയാല്‍ പോലും പാല് കിട്ടാത്ത പരുവമായി. വാക്സിനേഷന്‍ നടത്തുന്നതിനു അനുസരിച്ച് വൈറസുകള്‍ പ്രതിരോധശക്തി നേടി തിരിച്ചെത്തുമെന്ന് മനസിലാക്കാന്‍ കഴിയാത്ത മൃഗ സംരക്ഷണ വകുപ്പിന് തന്നെ കുളമ്പു രോഗം പിടിച്ചന്നു വേണം കരുതാന്‍.

   എന്റെ പരിചയത്തിലുള്ള ഒരു ക്ഷീരകര്‍ഷകന് മൂന്നു പശുക്കള്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണം കുളമ്പു രോഗം വന്നു ചത്തു. ആറംഗകുടുംബം കഴിഞ്ഞിരുന്നത് പാല്‍ വിറ്റുള്ള വരുമാനം കൊണ്ടായിരുന്നു. മൂന്നാമത്തെ പശുവിനാനെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനാല്‍ പാല്‍ വളരെ കുറഞ്ഞു മൂന്നു മാസത്തിനുള്ളില്‍ രണ്ടു തവണയാണ് കുളമ്പു രോഗത്തിനുള്ള കുത്തിവയ്പ്പ് എടുത്തത്.
   ഇങ്ങനെയുള്ള കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ നല്‍കപ്പെടുന്ന വാക്സിന്റെ നല്ലൊരളവ് പാലിലൂടെ മനുഷ്യന്റെ ശരീരത്തിലേയ്ക്ക് കടക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഇനി മറ്റൊരു കാര്യം വാക്സിനേഷന്‍ നടത്താന്‍ വരുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നില അതീവ ദുഃഖകരമാണ്. അവര്‍ക്ക് ഈ ജോലി ചെയ്യുന്നതിന് വേണ്ടി യാതൊരു വിധത്തിലുള്ള മുന്‍കരുതല്‍ ഉപകരണങ്ങളും നല്‍കിയിട്ടില്ല. ഗ്ലൌസോ മാസ്ക്കോ ഉപയോഗിയ്ക്കാതെ “രക്ഷാ ഒവാക്ക് ട്രൈവാലന്റ്റ് “എന്ന വാക്സിന്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ക്ക് സംഭാവിയ്ക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി യാതൊരുവിധ പഠനവും നടത്തിയിട്ടില്ല. മാത്രവുമല്ല ഇവര്‍ക്ക് വേണ്ടത്ര സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങളോ നല്‍കുന്നുമില്ല. പിന്നൊരു കാര്യം ഒരു തൊഴിത്തില്‍ നിന്നും മറ്റൊരു തൊഴുത്തിലെയ്ക്ക് ആ ദിവസം തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ പോകുന്നതിനാല്‍ ഇവര്‍ ഈ രോഗത്തിന്റെ വൈറസിനെ അവരറിയാത തന്നെ പടര്ത്തുകയും ചെയ്യുന്നു.

  കന്നുകാലി വളര്‍ത്തല്‍ പ്രധാന വ്യവസായമാക്കീട്ടുള്ള ന്യൂസിലന്റ് തുടങ്ങിയ  രാജ്യങ്ങളില്‍ കുളമ്പുരോഗം പോലെ   വ്യാപരണശേഷിയുള്ള രോഗങ്ങള്‍ ഏതെങ്കിലും കന്നുകാലിയില്‍ കണ്ടുകഴിഞ്ഞാല്‍ ആ കാലിയെ ദയാവധം നടത്തി മണ്ണില്‍ വളരെ ആഴത്തില്‍ മറവു ചെയ്യുകയും അതിന്റെ ഉടമയ്ക്ക് മതിയായ ന്ഷടപരിഹാരം നല്‍കുകയും ആ സ്ഥലത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റൌണ്ട് വാക്സിനേഷന്‍ നടത്തി രോഗം പടരാതെ തന്നെ രോഗത്തെ തടയുന്നത് മൂലം മറ്റുള്ള കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ല. അവരൊന്നും തന്നെ രാജ്യവ്യാപകമായി പ്രതിരോധകുത്തിവയ്പ്പ് നടത്തുന്നില്ല. തന്മൂലം സര്‍ക്കാരിനും കര്‍ഷകനും സാമ്പത്തികബാദ്ധ്യത ഉണ്ടാകുന്നുമില്ല.


 എന്നാല്‍ നമ്മുടെ നാട്ടിലെ രീതിയനുസരിച്ചു സര്‍ക്കാരിന് വന്‍സാമ്പത്തികബാദ്ധ്യതയും കര്‍ഷകന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും വളരെ വലുതാണ്‌. വളരെ നാളുകളായി ഒരു വാക്സിന്‍ തന്നെ ഉപയോഗിയ്ക്കുന്നതിനാല്‍ കൂടുതല്‍ പ്രതിരോധനശേഷി നേടിയ വൈറസുകള്‍ നശിയ്ക്കാതെ നില്‍ക്കുന്നു കൂടുതല്‍ മാരകമായി തിരിച്ചുവരാന്‍. ഈ വാക്സിന്‍റെ നിരന്തരമായ ഉപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കാനിടയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത അനിഷേധ്യമാണ്. നാളെ ഒരു സമയത്ത് മനുഷ്യനുംകുളമ്പുരോഗം  എന്ന വാര്‍ത്ത കേള്‍ക്കാതിരിയ്ക്കനായി ഈ രംഗത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തി ക്ഷീരകര്‍ഷകരെയും ജനങ്ങളെയും രക്ഷിയ്ക്കന്നതിനു വേണ്ടപ്പെട്ടവര്‍ ശ്രമിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.   



Friday, November 29, 2013

ഉരലും ആട്ടുകല്ലും

    ഉരലും ആട്ടുകല്ലും

പണ്ടൊക്കെ വൈകുന്നേരമായാല്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് പിറ്റെനാളത്തെ യ്ക്കുള്ള പ്രഭാത ഭക്ഷണത്തിനുള്ള സാമഗ്രികള്‍ ഒരുക്കുന്നതിനുള്ള ഒരു തകൃതിയുണ്ട്. കുതിര്‍ത്ത അരി ഉരലിലിട്ടു ഇരുമ്പുതൊപ്പി(പൂണ്)യുള്ള ഉലക്കയ്ക്ക് ഇടിച്ചു പൊടിയാക്കും അല്ലെങ്കില്‍ അരിയുമുഴുന്നും കുതിര്‍ത്തു ആട്ടുകല്ലില്‍ ആട്ടിയെടുക്കും . ഇതൊക്കെ അല്പം ധനസൌകര്യമൊക്കെയുള്ള ആളുകളുടെ വീട്ടിലെ കാര്യമാണ്. ഞങ്ങള്‍ കുട്ടികള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കുന്നത് ഏറെ കൌതുകജന്യമായ കാര്യമാണ്. അന്നൊക്കെ സാദാരണക്കാരന്റെ വീടുകളില്‍ പ്രഭാത ഭക്ഷണമായി വല്ല തലേന്നത്തെ ചക്കക്കൂട്ടാനൊ ചീനിക്കൂട്ടാനോ പഴങ്കഞ്ഞിയോ ഉണ്ടെങ്കിലായി. ഉരലും ആട്ടുകല്ലുമൊക്കെ അന്ന് ധനവാന്റെ വീട്ടിലെ ആഡംബര വസ്തുക്കള്‍ ആയിരുന്നു.
ഇന്നത്തെ കുട്ടികളോട് ഉരലും ആട്ടുകല്ലുമൊക്കെ അറിയുമോ എന്ന് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. അങ്ങനെയൊരു സാധനം അവര്‍ കണ്ടിട്ടു കൂടിയുണ്ടാവില്ല. ഇന്ന് അവയൊക്കെ പറമ്പിന്റെ ഒഴിഞ്ഞ കോണുകളില്‍ അനാഥമായി ഉപേക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒലക്കേടെ മൂട് എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാമെങ്കിലും അത് ചുക്കാണോ ചുണ്ണാമ്പാണോയെന്നു പുതിയ തലമുറയ്ക്കറിയില്ല. ഉരലുചെന്നു മദ്ദളത്തോട് അതുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് കൂടി വിസ്മൃതിയില്‍ ആണ്ടുപോയി

കല്ലുരല്‍ 

തടിയുരല്‍ 

Saturday, September 28, 2013

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ ഹരിതകോശങ്ങള്‍

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ
ഹരിതകോശങ്ങള്‍
===================================






   
   അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ പൊതുവേ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ടല്‍ കാടുകളാല്‍ ഒരുകാലത്തു സമ്പന്നമായിരുന്നു. കേരളത്തില്‍ കണ്ടെത്തിയ പതിനഞ്ചിനം കണ്ടല്‍ചെടികളില്‍ പതിമൂന്നിനം സമൃദ്ധമായി വളര്‍ന്നിരുന്നത് അഷ്ടമുടിക്കായലിന്റെ ഓരങ്ങളില്‍ ആയിരുന്നു. ദേശാടനപക്ഷികള്‍ കൂട്ടമായി വന്നെത്തിയിളവേല്‍ക്കാറുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് ഊര്ദ്ദശ്വാസം വലിച്ചുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യന്റെ ദീര്‍ഘവീഷണമില്ലാത്ത വികസനത്ത്വരമൂലം കായല്‍ത്തടങ്ങള്‍ മണ്ണിട്ട്‌ നികത്തുകയും തന്മൂലം പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ആകെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തിരിയ്ക്കുന്നു.




  ഇന്ന് അഷ്ടമുടിക്കായലിന്റെ തീരത്ത്‌ അവശേഷിയ്ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആശ്രാമം മേഖലയില്‍ മാത്രമാണ്,അതുതന്നെ നേരത്തെയുണ്ടായിരുന്നതിന്റെ പത്തു ശതമാനം മാത്രമാണെന്ന് കേരള ശാസ്ത്ര-സാഹിത്യപരീഷത്തു നടത്തിയ പഠനത്തില്‍ പറയുന്നു. ആയിരക്കണക്കിനു ഹെക്ടര്‍പ്രദേശത്തു വ്യാപിച്ചു കിടന്നിരുന്ന കണ്ടല്‍വനം ഇന്ന് അവശേഷിയ്ക്കുന്നത് നൂറു ഹെക്ടറില്‍ താഴെ മാത്രമാണ്. നഗരവികസനത്തിന്റെയും ടൂറിസം വികസനത്തിന്റെയും പേരില്‍ അനേകം ഹെക്ടര്‍ കണ്ടല്‍വനമാണ് ഇവിടെ നശിപ്പിച്ചത്. അപൂര്‍വ്വയിനത്തില്‍പെട്ടകായല്‍മത്സ്യങ്ങളുടെ കലവറയായിരുന്ന അഷ്ടമുടിക്കായല്‍ തന്നെ ഇന്ന് മാലിന്യക്കയമായി മാറി. മത്സ്യങ്ങളുടെ ശേഖരം ഇന്നു തീരെയില്ലാതായിരിയ്ക്കുന്നു. കായല്‍ മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെ ജീവിതം ഇന്ന് ദുരിതപൂര്‍ണമായി തീര്‍ന്നിരിയ്ക്കുന്നു.



  ഗുരുതരമായ കായല്‍ മലിനീകരണമാണ് കണ്ടല്‍വനങ്ങളുടെ നാശത്തിനു പ്രധാനമായ കാരണങ്ങളിലൊന്ന്. കൊല്ലം നഗരത്തിലെ പ്രധാന ഹൌസ്ബോട്ട് കടവില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്‌ഷ്യം വച്ച് നൂറുകണക്കിന് ഹൌസ്ബോട്ട് സര്‍വ്വീസുകള്‍, മറ്റു യാത്രാബോട്ടുകള്‍ തുടങ്ങിയവയില്‍ നിന്നും പ്രവഹിയ്ക്കുന്ന പ്രെട്രോളിയം മാലിന്യങ്ങളിലും  നഗരത്തിലെ ഒടാകളിലൂടെ ഒഴുകിയെത്തുന്ന ഖര ദ്രാവ മാലിന്യങ്ങളിലും നിന്നും ഉണ്ടാകുന്ന രാസമാലിന്യങ്ങള്‍ കായലില്‍ നിന്നും കണ്ടല്‍ക്കാടിനെ നശിപ്പിയ്ക്കുംപോള്‍, ലിങ്ക് റോഡിനു വേണ്ടിയും ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിനു വേണ്ടിയും ഹെക്ടര്‍ കണക്കിന് കണ്ടല്‍ക്കാട് കരയില്‍നിന്നും സര്‍ക്കാര്‍ എജെന്‍സികളും നശിപ്പിച്ചു. അങ്ങനെ രണ്ടു തരത്തിലുള്ള നശീകരണമാണ് ഇവിടെ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. ഇത് വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് ഇവിടെ ഉണ്ടാക്കിയിരിയ്ക്കുന്നത്.





       വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന കുളവെട്ടി കണ്ടലുകള്‍ നിറഞ്ഞ ആശ്രാമം കണ്ടല്‍ത്തുരുത്തു സംരക്ഷിയ്ക്കേണ്ടത് ഓരോ പ്രക്രുതിസ്നേഹിയുടെയും കടമയാണെന്ന് മനസിലാക്കി ഈ കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.



  
    

Monday, August 26, 2013

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........





2013 ആഗസ്റ്റ്‌ 22 ന്റെ തെളിഞ്ഞ അപരാഹ്നം. കൊല്ലം കരുനാഗപ്പള്ളി ടൌണ്‍ക്ലബ്ബ്

അങ്കണത്തിലേയ്ക്ക് കേരളത്തിന്റെ വടക്കുമുതല്‍ തെക്കു വരെ യുള്ള ദേശങ്ങളില്‍ നിന്നും കവികളും സുഹൃത്തുക്കളും വന്നുചേരുന്നു. ടൌണ്‍ക്ലബ്ബിന്റെ
അങ്കണ൦ കുശലം ചോദിയ്ക്കലും സൗഹൃദം പങ്കുവയ്ക്കലു മായി ശബ്ദായമാനമാകുന്നു. e-ലകളുടെ തണലിലെയ്ക്ക് ചേക്കേറാന്‍ വന്ന കിളികളെപ്പോല്‍ ചില്ലകള്‍ മാറി മാറിയിരുന്നു ഓരോരുത്തരും പരിചയം പുതുക്കുകയും പുതിയവരെ പരിചയപ്പെടുകയും ചെയ്യുന്നു. 

ആല്ത്തറ ഫെയിസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പച്ചമലയാളം പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച *e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ* എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്മം നടക്കുന്നത് ഇവിടെ വച്ചാണ്. ആല്ത്തറയുടെ ഒരു അഡ്മിന്‍ കുമാര്‍കൃഷ്ണന്‍ ഓടിനടന്നു കൂടെയുള്ളവര്ക്ക് എന്തൊക്കെയോ നിര്ദ്ദേ ശങ്ങള്‍ നല്കുന്നു. ഹാളില്‍  നിറസാന്നിദ്ധ്യം പോലെ അനശ്വരനായ ജഗദീഷ് ചവറ(ജഗ്ഗു)യുടെ അദൃശ്യമായ പെരുമാറ്റങ്ങള്‍. കസേരകളില്‍ ജഗദീഷിന്റെ മാതാപിതാക്കളും സഹോദരിമാരും അനന്തിരവരും വീര്പ്പടക്കിയിരി യ്ക്കുന്നു. സ്വപ്നങ്ങളിലേയ്ക്ക് യാത്രപോയ ആ സുഹൃത്തിനെ വാക്കും നിശബ്ദതയും കൊണ്ട് സ്മരണാഞ്ജലി നല്കി കൂട്ടുകാരും ബന്ധുക്കളും. *e-ലകള്പ ച്ച പൂക്കള്മഞ്ഞ* അവന്റെയും സ്വപ്നമായിരുന്നല്ലോ. ആ സ്വപ്നം ഇന്ന് യാഥാര്ത്ഥ്യ ത്തിലേയ്ക്ക് പൂവിടുകയാണ്. 


സമയം 3.30pm.

ഇപ്പോള്‍ ക്ലബ്ബിന്റെ ആഡിറ്റൊറിയത്തിലും പുറത്തും നിറയെ ആളുകള്‍. ഞാന്‍ കുമാറിനോട് പറഞ്ഞു നമുക്ക് കവിയരങ്ങു തുടങ്ങാം ഇപ്പോള്‍ തന്നെ വൈകി. കുമാര്‍ സമ്മതം മൂളി. ആല്ത്തറ കൂട്ടായ്മയുടെ കാര്യപരിപാടികള്‍ തത്സമയം സംപ്രേഷണം നടത്തുന്നതിനു കുമാറും തയ്യാറായി. ലോകത്തെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ അത് നേരില്‍ കാണുന്നതിനു ഞങ്ങളോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ കാര്യപരിപാടികള്‍ ആരംഭിച്ചു. കവിയരങ്ങിനു അദ്ധ്യക്ഷത വഹിയ്ക്കാന്‍ നമ്മുടെ അജിത്‌ കെ സി യെ ക്ഷണിച്ചു. ആര്‍ കെ ഹരിപ്പാട് സ്വാഗതം പറഞ്ഞതോടുകൂടി കവിയരങ്ങ് ആരംഭിച്ചു. വിവിധ ആശയങ്ങള്‍ ഒരു നൂലില്‍ കെട്ടിയപോലെ കേരളത്തിലെ പ്രമുഖ യുവകവികള്‍ കവിയരങ്ങിനു പൊലിമ കൂട്ടി. രജീഷ് ചിത്തിര ഉദഘാടന൦ നിര്വിഹിച്ചു. പ്രമുഖ കവികളായ ഇടക്കുളങ്ങര ഗോപന്‍, അജിത്‌ കെ സി, റോയ്‌ കെ ഗോപാല്‍, ഉത്തരകുട്ടന്‍, ബാബു നാരായണന്‍, ഫൈസല്‍ പകല്ക്കുറി, സുധീര്‍ രാജ്, ആനന്ദ്‌ മണിപ്പുഴ, ഹരിശങ്കരന്‍ അശോകന്‍, കവിത കുറുപ്പ്, ശ്യാം, സുജിത് കുമാര്‍, ഉസ്മാന്‍ മുഹമ്മദ്‌ അരുണ്‍ കാളീശ്വരി, കാര്ത്തി ക പ്രകാശ്‌ (ജഗ്ഗുവിന്റെ അനന്തിരവള്‍)എന്നിവരു൦ പിന്നെ ഈ ഞാനും കവിതകള്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ സുജിത്കുമാര്‍, കൈതപ്രത്തിന്റെ കവിത ചൊല്ലിയത് വേറിട്ട ഒരു അനുഭവമായിരുന്നു. കുടമാറ്റത്തിനു മുമ്പുള്ള ഇലഞ്ഞിത്തറമേളം പോലെ മനസ് നിറഞ്ഞ കാവ്യാലാപനം. 

തുടര്ന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ സൌഹൃദങ്ങളെ പൊതു വേദിയില്‍ പരിചയപ്പെടുത്തല്‍ ചടങ്ങായിരുന്നു. അത് ഭാവനയില്‍ മെനഞ്ഞെടുത്ത രൂപങ്ങള്‍ പൊട്ടിത്തകര്ന്നു വീഴുന്ന നിമിഷമായിരുന്നു. എഴുത്തുകൊണ്ടും പേരുകൊണ്ടും ആജാനബാഹുക്കളായിക്കരുതിയവര്‍ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ പലരുടെയും മുഖങ്ങളില്‍ ആശ്ചര്യം വിരിയുന്നുണ്ടായിരുന്നു.


സമയം 5.15pm.

പകലോന്‍ പശ്ചിമ സ്നാനഘട്ടത്തിലേയ്ക്ക് സന്ധ്യാ വന്ദനത്തിനു പോകാന്‍ തയ്യാറെടുക്കുന്നു. മുറ്റത്തെ കിളിമരച്ചില്ലയില്‍ പറന്നിരുന്ന കുരുവികള്‍ നേരമായെന്നു മൊഴിയുന്നു. അതെ ആ സുമുഹൂര്ത്ത ത്തിനു നേരമായി. അദ്ധ്യക്ഷനായി എന്നെ നിയോഗിച്ചു അറിയിപ്പ് വന്നു. ഹാളിനു പുറത്തു നിന്നവരെല്ലാം അകത്തു കയറി ഇരിപ്പുറപ്പിച്ചു.


പ്രിയപ്പെട്ട ജഗ്ഗുവിനു സ്മരണാഞ്ജലി അര്പ്പിരച്ചു പ്രകാശനചടങ്ങുകള്ക്ക് തുടക്കമായി. ജഗ്ഗുവിനെക്കുറിച്ച് പറയുമ്പോള്‍ സദസ്യരുടെ കണ്ണുകള്‍ ഈറനായി. പലരും കണ്ണ് തുടയ്ക്കുന്നുണ്ടാ യിരുന്നു. അപ്പോള്‍ പുറത്തുനിന്നും അകത്തേയ്ക്ക് ഒരു ചെറുകാറ്റു വീശി. ജഗ്ഗുവിന്റെ ആദൃശ്യ സാന്നിദ്ധ്യം പോലെ.
യോഗത്തിനു എത്തിയ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി ആല്ത്തറയുടെ അഡ്മിന്‍ ശ്രീ. കുമാര്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു.
കൂട്ടത്തില്‍ ആല്ത്തറ കൂട്ടായ്മ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്ന ത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്ക്ക് നല്കുന്നതിനാണ് ആല്ത്ത റ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിച്ചപ്പോള്‍ സദസ് കരഘോഷ ത്തോടെ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം അവരുടെ മനസുകളില്‍ ജഗ്ഗുവിന്റെ സ്മരണകള്‍ മിന്നിമാഞ്ഞു. ആല്ത്തറ കൂട്ടായ്മയുടെ വളരെ നാളത്തെ സ്വപ്നമാണ് ഇന്ന് പൂവണിയുന്നത്. കുമാറിന്റെ സ്വാഗത പ്രഭാഷണം കഴിഞ്ഞപ്പോള്‍ പ്രകാശന൦ നിര്വ്വഹിയ്ക്കാന്‍ ശ്രീ.മുരുകന്‍ കാട്ടാക്കടയെ ക്ഷണിച്ചു. അദ്ദേഹം പച്ചമലയാളം പബ്ലിക്കേഷന്സ്പ്ര സിദ്ധീകരിച്ച e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാസമാഹാര൦ ശ്രീ.കോട്ടുക്കല്‍ സാബുവിന് നല്കിയും
ശ്രീ ആര്‍ കെ ഹരിപ്പാടിന്റെ ചക്രങ്ങള്‍ എന്ന ഓഡിയോ സി ഡി ശ്രീ.ടി ജി വിജയകുമാറിന് നല്കി‍യും പ്രകാശനം ചെയ്തു.
തുടര്ന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ മുരുകന്‍ കാട്ടാക്കട സംസാരിച്ചു. എഴുത്തുകാര്ക്ക് അത്യാവശ്യം e-സാക്ഷരത വേണമെന്നും അതില്ലത്തതുകൊണ്ട് തനിയ്ക്ക് അത് തേങ്ങാക്കുലയാണെന്നും അവിടെ നടക്കുന്നത് പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്നും പറഞ്ഞപ്പോള്‍ സദസൊന്നടങ്കം ഞെട്ടിപ്പോയി. അന്തരീഷം കൂടുതല്‍ ചൂടുപിടിച്ചു. എല്ലാമുഖങ്ങളിലും ഒരു അമര്ഷം നീറിപ്പുകയുന്നുണ്ടായിരുന്നു.എന്റെ ഉപക്രമ സംഭാഷണത്തില്‍ അതിനു  മറുപടി കൊടുത്തപ്പോഴാണ് സദസിന്റെ പിരിമുറുക്കം അല്പം കുറഞ്ഞത്‌. ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള മലയാളികളായ അക്ഷരസ്നേഹികളെ കൂട്ടിയിണക്കുന്ന തിനു കാരണമായി വര്ത്തിച്ചതു മുഖപുസ്തമാണെന്നും ഓണ്ലൈകന്‍ കൂട്ടായ്മകള്‍ ഇന്നത്തെ സാമൂഹിക ജീവിതത്തിലും സാംസ്കാരിക പ്രവര്ത്ത്നത്തിലും ചെറുതല്ലാത്ത പങ്കു വഹിയ്ക്കുന്നത് നാം തിരിച്ചരിയാതിരിയ്ക്കരുതെന്നും പറഞ്ഞു.

തുടര്ന്ന് സംസാരിയ്ക്കാനായെത്തിയ, എഴുത്തുകാരനും സാഹിത്യ പ്രവര്ത്തതകനുമായ ശ്രീ.സാബു കോട്ടുക്കല്‍

e-സാഹിത്യത്തിന്റെ വര്ത്തമാനകാലപ്രസക്തിയും ഓണ്ലൈയന്‍ കവിതയുടെ ശക്തിയും e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാ സമാഹാരത്തിലെ പ്രസാദ് സോമരാജന്റെ കവിതയെ ഉദ്ധരിച്ച്‌ വിശദമാക്കുകയും ഭാവിയില്‍ സാഹിത്യത്തിനു e-യെഴുത്തുകള്‍ മുഖേന മികച്ച സംഭാവനകള്‍ ലഭിയ്ക്കുമെന്നും പ്രത്യാശിച്ചു. 

വര്ത്തമാനകാലത്തില്‍ ഓണ്ലൈുന്‍ കൂട്ടായ്മകളുടെ പ്രസക്തിയും അവ നല്കു ന്ന മാനസികവും ധിക്ഷണാപരവുമായ സംഭാവനകളെയും ജീവകാരുണ്യപ്രവര്ത്തനങ്ങളെയും പരാമര്ശിച്ചുകൊണ്ടാണ്‌ എഴുത്തു കാരനും സാംസ്ക്കാരിക പ്രവര്ത്ത്കനുമായ ശ്രീ.ടി ജി വിജയകുമാര്‍

തന്റെ സംഭാഷണം ആരംഭിച്ചത്. ആര്‍ കെ ഹരിപ്പാടിന്റെ *ചക്രങ്ങള്‍* എന്ന ഓഡിയോ സി ഡി യിലെ കവിതകളെ നിരൂപണം ചെയ്തു കൊണ്ട് സാഹിത്യത്തിലും മുഖപുസ്തകത്തിലും ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ നന്മതിന്മകളുടെയും തനിപ്പകര്പ്പു കള്‍ ഉണ്ടെന്നു൦ അവയില്‍ നിന്നും നല്ലതിനെ മാത്രം നാം സ്വീകരിയ്ക്കണ മെന്നും ബാക്കിയുള്ളവയെ അര്ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം സദസിനെ ഓര്മിപ്പിച്ചു. വാസ്തവത്തില്‍ മുഖപ്പുസ്തകമെന്നത് മുഖമില്ലാത്ത പുസ്തകമാണെന്നും അവിടെ പത്രാധിപന്മാരുടെ കത്രികയ്ക്കു സ്ഥാനമില്ലെന്നും തുറന്നെഴുത്തിനുള്ള എല്ലാ സാദ്ധ്യതകള്‍ ഉണ്ടെന്നും പറഞ്ഞു. 

*e-ലകള്പുച്ച പൂക്കള്‍മഞ്ഞ* എന്ന കവിതാസമാഹാരത്തിലെ കവിതകളുടെ ശക്തിയും ശേമുഷിയും വിലയിരുത്തിക്കൊണ്ടാണ് മലയാളത്തിലെ എണ്ണപ്പെട്ട നിരൂപകരില്‍ പ്രഥമഗണനീയനായ ഡോ.ആര്‍ ഭദ്രന്‍

തന്റെ സംഭാഷണത്തിനു തുടക്കമിട്ടത്. കവി ശ്രീ. സുധീര്‍ രാജിന്റെ യേശുദാസന്‍ എന്ന കവിതയെ ഉദാഹരിച്ചു വര്ത്തമാന കാല കവിതയില്‍ വന്ന രൂപപരവും ആഖ്യാനപരവുമായ മാറ്റവും കവിതയ്ക്ക് അതുവഴി ലഭിയ്ക്കുന്ന കെട്ടുറപ്പും ശ്ലാഘനീയമാണെന്നും എടുത്തു പറയുകയുണ്ടായി. പ്രസ്തുത സമാഹാരത്തിലെ എല്ലാ കവിതകളിലും ഇത്തരത്തിലുള്ള പ്രത്യേകതകള്‍ കാണാന്‍ കഴിയുമെന്നും അവയൊക്കെ വര്ത്തമാനകാലസാഹിത്യത്തില്‍ ഓരോ നാഴികക്കല്ലുകളാ യിത്തന്നെ നിലക്കൊള്ളുമെന്നു൦ പ്രസ്താവിച്ചു. ആകെക്കൂടി നോക്കുമ്പോള്‍ e-ലകള്പച്ച പൂക്കള്മഞ്ഞ എന്ന പേര് സൂചിപ്പിയ്ക്കും പോലെ വൈവിധ്യതകള്‍ നല്കു്ന്ന സൌന്ദര്യത്തിന്റെ ഉയര്ന്ന തലം തന്നെ സൃഷ്ടിയ്ക്കുന്നു. അത് തന്നെയാണ് ഏറ്റവും പരമപ്രധാനമായ തെന്നും അദ്ദേഹം പറഞ്ഞു.

കേളികൊട്ട് മാഗസിന്റെ എഡിറ്ററും കഥാകൃത്തുമായ ശ്രീ നിധീഷ്

ഓണ്ലൈന്‍ എഴുത്തിന്റെ കരുത്തും സാധ്യതകളും പരാമര്ശിച്ചു കൊണ്ടാണ് തന്റെ ആശംസാപ്രസംഗം ആരഭിച്ചത്. അനതി വിദൂരമായ ഭാവിയില്‍ അച്ചടി മാദ്ധ്യമത്തില്‍ നിന്നും e-മാദ്ധ്യമത്തിലെയ്ക്ക് നമ്മുടെ വായന പൂര്ണമായി മാറുമെന്നും ആ മാറ്റത്തെ നാം ഹൃദയപൂര്വ്വം സ്വീകരിയ്ക്കുകയാണ് മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതസാഹചര്യങ്ങളില്‍ ഏറ്റവും കരണീയമായിട്ടുള്ളതെന്നും സദസിന്റെ കരഘോഷത്തെ സാക്ഷി നിര്ത്തി പറയുകയുണ്ടായി.

ആല്ത്തറ ക്കൂട്ടായ്മയുടെ മറ്റൊരു അഡ്മിന്‍ ശ്രീമതി ശബ്നാ അഭിലാഷിന്റെ

കൃതജ്ഞതാ പ്രകാശനത്തോടെ പുസ്തകപ്രകാശന ചടങ്ങുകള്‍ പൂര്ത്തിയാക്കി പിരിയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പൂര്ത്തീ കരിയ്ക്കപ്പെട്ട സ്വപ്നത്തിന്റെ നിറവും ശബളിമയും നിറയുകയായിരുന്നു, ഒപ്പം തുടര്പ്രവര്ത്ത നമായി ഏറ്റെടുത്ത ജീവകാരുണ്യപ്രവൃത്തിയുടെ ലക്‌ഷ്യം നിറവേറ്റാനുള്ള പ്രതിജ്ഞയും. അപ്പോള്‍ ക്ലബ്ബങ്കണത്തിലെ കിളിമരചില്ലകള്‍ തലയാട്ടി വിജയാശംസകള്‍ നേര്ന്നു കൊണ്ട് എല്ലാവര്ക്കും യാത്രാനുമതി നല്കി. ഞങ്ങള്‍ വരാന്തയി ലേയ്ക്കു നടക്കുമ്പോള്‍ ഹാളിനുള്ളില്‍ നിന്നുമൊരു നനുത്തകാറ്റ് ഞങ്ങളെ തഴുകി പുറത്തേയ്ക്ക് പോകുമ്പോള്‍ പറഞ്ഞു *എന്നെ വിളിയ്ക്കരുത്‌, ഞാന്‍ എന്റെ സ്വപ്നങ്ങളിലേയ്ക്ക് പോകുന്നു*. വെളിയില്‍ നിയോണ്‍ വെളിച്ചത്തില്‍ പച്ച e-ലകള്‍ കാറ്റിലാടുകയും മഞ്ഞപ്പൂക്കള്‍ തിളങ്ങുകയുമായിരുന്നു.

Tuesday, July 30, 2013

വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി ....


വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി .......
                                  


     എന്പതുകളുടെ അവസാനകാലത്താണ് കവിതയില്‍ പുതിയ മാറ്റവുമായി കവിയരങ്ങുകള്‍ സജീവമാകുന്നത്.  നാട്ടിലെ ക്ലബ്ബുകളും വായനശാലകളും സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ കവിയരങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത അജണ്ടയായി മാറിയകാലം. കടമ്മനിട്ടയും അയ്യപ്പപണിക്കരും കാവാലവുമൊക്കെ സജ്ജീവമാക്കിയ കവിയരങ്ങുകള്‍.
നാട്ടുവഴക്കത്തിന്റെ അടിത്തറയില്‍ വേറിട്ട ശബ്ദവുമായി ഒരു കവി
“കൂന്ത ചേച്ചിയ്ക്ക് കുഞ്ഞില്ല കൂട്ടില്ല കുഞ്ഞാങ്ങളമാരില്ല “ നീട്ടിയും കുറുക്കിയും കൈകളും തലയും താള ബദ്ധമായി ചലിപ്പിച്ചും കവിത ചൊല്ലുന്ന ഒരാള്‍.....അതാണ്‌ ഞാന്‍ ശ്രീ ഡി വിനയചന്ദ്രനെ ആദ്യമായി കാണുന്ന നിമിഷത്തിന്റെ അക്ഷരചിത്രം.
    പിന്നെ ആ കവിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹവുമായി പുസ്തകങ്ങള്‍ തിരയുകയായി. അന്ന് വരെ കേള്‍ക്കാനോ അനുഭവിയ്ക്കാനൊ കഴിഞ്ഞിട്ടില്ലാത്ത ഒരു കാവ്യാനുഭവമായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍ സമ്മാനിച്ചത്‌. പക്ഷെ ഞാന്‍ കവിതയിലേയ്ക്ക്
വരുമ്പോള്‍ ഇദ്ദേഹത്തിനെ അനുഗമിച്ചില്ല കാരണം പരമ്പരാഗതമല്ല  ( അക്കാലത്ത് വൃത്തവും അലങ്കാരവുമില്ലാത്ത കവിതകള്‍ പൊതുവേ  ആരും അംഗീകരിയ്ക്കില്ല ) എന്നത് തന്നെ. എന്നാലും ആധുനിക കവിത അനുഭവിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നു.

    കവിതയുടെ ആധുനീക വഴികളെ അമ്ഗീകരിയ്ക്കാത്ത പാരമ്പര്യ വാദികളായ നിരൂപകരുമായി നിരന്തരമായ പോരാട്ടം  നടത്തുന്ന ഒരു പോരാളിയായ വിനയചന്ദ്രനെയാണ് പിന്നീട് കണ്ടതു. ഒരിയ്ക്കല്‍ കൊല്ലത്ത് വച്ച് നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ വച്ച് ചങ്ങമ്പുഴയ്ക്ക് ശേഷം മലയാളത്തില്‍ കവിതയില്ലെന്നു പറഞ്ഞു നടക്ക്ന്ന ഒരു പംക്തികാരനായ നിരൂപകനോട് പരസ്യമായി കലഹിയ്ക്കുന്ന കവിയെ കാണാനായി. അതിനു സാക്ഷികളായി കുരീപ്പുഴശ്രീകുമാറും, പഴവിള രമേശനും വി.മധുസൂദനന്‍ നായരും ഒക്കെയുണ്ടായിരുന്നു. കവിതയിലെ പുതുവഴികള്‍ തുറക്കുന്നതിനും രചനയിലെ പുതിയസങ്കേതങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനു വേണ്ടി ശ്രീ. വിനയചന്ദ്രന് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മലയാളസാഹിത്യലോകം മറക്കില്ല.

 പ്രണയത്തെ ഇത്രയേറെ പ്രണയിച്ച മറ്റൊരു കവി മലയാളത്തില്‍ വേറെ കാണില്ല. പ്രകൃതിയെയും മനുഷ്യനെയും പ്രണയവഴികളില്‍ കൂട്ടിയിണക്കിയ
കവിതകള്‍. പിന്നെ കവികള്‍ക്കായി ഒരു ഗ്രാമം –കാവ്യഗ്രമം- അത്      ഡി വിനയചന്ദ്രന്റെ ഒരു സ്വപ്നമാണ്. ഇനിയത് അദ്ദേഹത്തിന്‍റെ സ്മാരകമായി നമ്മള്‍ പൂര്‍ത്തീകരിയ്ക്കെണ്ടാതാണ്.  

      1998 ഇല്‍ എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് വേണ്ടി ഇദ്ദേഹത്തെ ക്ഷണിയ്ക്കാന് കോട്ടയത്ത് എം ജി യൂനിവേഴ്സിറ്റിയില്‍ ചെന്നു. എന്നെ അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് ലഭിച്ചത്.  ചിരപരിചിതരെപ്പോലെ എത്ര സ്നേഹത്തോടെയുള്ള പെരുമാറ്റം.   അതുവരെ ദൂരെ നിന്ന് മാത്രം കണ്ടറിഞ്ഞ കവിയെ ഞാന്‍ ഹൃദയത്തില്‍ തൊട്ടറിയുകയായിരുന്നു. വളരെ താല്പര്യപൂര്‍വ്വം എന്റെ കവിതകള്‍ വായിച്ചു നോക്കുകയും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്തു.

        പിന്നെ അനേകം അവസരങ്ങളില്‍ ആ സ്നേഹത്തിന്റെ തലോടല്‍, എളിമയുടെ തണല്‍ അനുഭവിച്ചു. ഗുരുവെന്നോ സുഹൃത്തെന്നോ സഹോദരനെന്നോ വേര്‍തിരിയ്ക്കാന്‍ കഴിയാത്ത സ്നേഹക്കടല്‍. ഇപ്പോള്‍ അദ്ദേഹം പറയാത്ത പ്രണയഗീതം പോലെ നെഞ്ചകങ്ങളിലെയ്ക്കു ചേക്കേറുന്നു. ഇനിയേത് മന്വന്തരത്തിലാണ് ആ വിനയചന്ദ്രികയില്‍ ഒന്ന് മുങ്ങാന്‍ കഴിയുക? വഴിതെറ്റി എത്തുന്ന പുത്തന്‍ തലമുറയെ നാട്ടുവഴക്കത്തിന്റെ ഇടവഴിയിലൂടെ നടത്തുന്ന ദിശാസൂചകമായി അദ്ദേഹത്തെ  മലയാള കവിതയുടെ വഴിത്താരയില്‍ പ്രതിഷ്ഠിയ്ക്കാം.


==================================================11-02-2013

Friday, May 17, 2013

കവിതയിലെ കാലബോധങ്ങള്‍ (2)



വര്‍ത്തമാനകാല കവിതകള്‍ കൂടുതലും ഗദ്യത്തിലാണ് എഴുതപ്പെടുന്നത്‌. അതിനാല്‍ തന്നെ എഴുത്ത്കാരന് യഥേഷ്ടം സ്വാതന്ത്ര്യം എടുക്കുന്നതിനുള്ള അവസരമുണ്ട് എന്ന ധാരണയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ കണ്ണില്‍ കണ്ടതും കണ്ടകടശാണിയുമൊക്കെ എഴുത്തില്‍ കുത്തി നിറച്ചു അനുഭവവും എഴുത്തിന്റെ ശൈലിയും നന്നായി അറിയാവുന്ന കവികളെ തോല്പ്പിയ്ക്കണമെന്ന വാശിയോടു കൂടി ഇ-മാദ്ധ്യമത്തില്‍ പ്രതിഷ്ടിയ്ക്കുന്നു. ഫലമോ പിന്നാലെ വരുന്നവര്‍ “മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാ൦“ എന്നാ ന്യായത്തില്‍ ഇവിടെ കാണുന്നതാണ് കവിതയുടെ ശൈലിയെന്നു ധരിച്ചു വശായി കുറെക്കൂടി യുക്തി ഭദ്രമല്ലാത്ത  വാക്കുകള്‍ കുത്തി നിറയ്ക്കുന്നു. ഇത്തരം അബദ്ധപഞ്ചാംഗശില്‍പ്പികള്‍ പറയുന്നതാണ് കവിതയിലെ അവസാന വാക്ക് എന്ന ധാരണയില്‍ പുതിയ എഴുത്തുകാര്‍ അവര്‍ക്ക് പിന്നാലെ പോകാനുള്ള സാദ്ധ്യത തീര്‍ത്തും തള്ളിക്കളയാവുന്നതല്ല.
പുതിയ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പദ്യരൂപത്തിലുള്ള എഴുത്ത് ശീലിയ്ക്കുന്നതാണ് വളരെ നല്ലത് എങ്കില്‍ മാത്രമേ എഴുത്തിനു ഇഴയടുപ്പം ഉണ്ടാകുകയുള്ളൂ. നിശ്ചിതമായ താളത്തിലോ വൃത്തത്തിലോ എഴുതുമ്പോള്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിനും പ്രയോഗിയ്ക്കുന്നതിനും ആദ്യമൊക്കെ അല്പം പ്രയാസം തോന്നുമെങ്കിലും പരിശീലിച്ചു കഴിയുംപോള്‍ വളരെ എളുപ്പമായിരിയ്ക്കും. മാത്രവുമല്ല നിയതമായ സ്ഥലത്ത് ഉപയോഗിയ്ക്കേണ്ട വാക്കുകള്‍ ചെറുതോ വലുതോ അതുമല്ലെങ്കില്‍ രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്തു പുതിയ ഒരു വാക്കോ കണ്ടെത്തി പ്രയോഗിയ്ക്കുന്നതിനുള്ള അവസരം ഉണ്ടാകുകയും അതുവഴി കവിതയെ കരുത്തുറ്റതാക്കി അവതരിപ്പിയ്ക്കുന്നതിനും കഴുയുന്നു.(തുടരും)

Saturday, April 6, 2013

കവിതയിലെ കാലബോധങ്ങള്‍ (1)


പുതിയതായി കവിതയെഴുതുന്നവര്‍ വാക്കുകളുടെ പ്രയോഗത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെയാണ് ഇ-യിടങ്ങളില്‍ കവിതകള്‍ എഴുതുന്നത്. കവിത ഒരു ഗൌരവപൂര്ണ്ണ മായ സര്ഗ്ഗസൃഷ്ടിയാണ്. അതിനെ ലാഘവബുദ്ധിയോടു കൂടി സമീപിയ്ക്കുന്നവര്‍ സാഹിത്യത്തോട് അഥവാ കവിതയോട് കടുത്ത അപരാധമാണ് ചെയ്തു കൊണ്ടിരിയ്ക്കുന്നത്. കവിതയില്‍ പ്രയോഗിയ്ക്കുന്ന വാക്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കേണ്ടത്

കാലവു൦ വാക്കുകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് . ഉദാഹരണത്തിന് രാത്രിയെ പ്രതിപാദിയ്ക്കുംപോള്‍ അവിടെ ബലിക്കാക്കയെയും ബലിപിന്ധവും ഉപയോഗിയ്ക്കുന്നത് ശരിയല്ല. അതുപോലെ പകലിനെ പ്രതിപാദിയ്ക്കുംപോള്‍ രാത്രിയെ കുറിയ്ക്കുന്ന യാതൊര അടയാളങ്ങളും ഉപയോഗിയ്ക്കാന്‍ പാടില്ല. പക്ഷെ പലരും അത് ശ്രദ്ധിയ്ക്കാറില്ല. വാക്കുകള്‍ വാരിവലിച്ചു നിരത്തി കവിതയെന്ന പേരില്‍ കീബോഡി ന്റെ ചൂടാറും മുമ്പേ പോസ്റ്റു ചെയ്യുന്നു തല്ഫലമായി കവിതയുടെ ഫലവത്തായ എഡിറ്റിംഗ് നടക്കുന്നില്ല. എഴുത്തുകാരന്‍ തന്നെയാവണം ആദ്യ വായനക്കാരനും. വെറുതെ വായിച്ചാല്‍ മാത്രം പോര എഴുതിയതിനെ യുക്തി ചിന്തയുടെ അടിസ്ഥാനത്തില്‍ അവലോകനം നടത്തുകയും വേണം. (തുടരും)

Saturday, December 29, 2012

കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍


കവിതാദിനത്തിന്റെ ദീപ്തസ്മരണകള്‍ 

൧൧൮൮ ധനു ൧ .( 1188 ധനു 1 ) 
 തോന്നയ്ക്കലേയ്ക്ക് പോകുവാനായി ആറ്റിങ്ങല്‍ നിന്നും ലോഫ്ലോര്‍ ബസ്സില്‍ കയറുമ്പോള്‍, മലയാളകവിതയ്ക്കായി ഒരു ദിനം എന്ന ചരിത്രപരമായ ദൌത്യത്തില്‍ എന്റെ പങ്കു നിറവേറ്റുവാന്‍ പോകുകയാണെന്ന അഭിമാനബോധം മനസ്സില്‍  നുരഞ്ഞുയരുകയായിരുന്നു. ഞാനെത്തുമ്പോഴെയ്ക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു.
                     ചിത്രീകരിയ്ക്കപ്പെട്ട ആശംസകളുടെ പ്രദര്‍ശനമാണ് ആദ്യത്തെയെന്റെ കാഴ്ച. ഓ എന്‍ വിയും അക്കിത്തവും  സചിദാനന്ദനുമൊക്കെ ആശംസാസന്ദേശങ്ങളിലൂടെ കാവ്യകേളിയെ അനുമോദിച്ചുപറഞ്ഞു. ഒഎന്‍വിയുടെ സന്ദേശത്തില്‍ പ്രത്യേകിച്ച് പറഞ്ഞ ഒരു കാര്യം കവിതയുടെ നരേഷനില്‍ മാറ്റങ്ങള്‍  സംഭവിയ്ക്കുന്നുന്ടെങ്കിലും അതിന്റെ സ്വത്വം മാറ്റമില്ലതെ നിലക്കൊള്ളുന്നു എന്നതാണ്. അതിനോട് എനിയ്ക്ക് യോജിയ്ക്കുവാന്‍ എന്തുകൊണ്ടോ കഴിയുന്നില്ല .കാരണം വര്‍ത്തമാനകാല കവിതയുടെ സ്ഥിതി അങ്ങനെയല്ലാ എന്നുള്ളത് തന്നെ . പുതിയ കവിതയില്‍ നരേഷനില്‍ മാത്രമല്ല അതിന്റെ സ്വത്വത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പക്ഷപാതമില്ലാതെ ഇന്നത്തെ കവിതയെ സമീപിയ്ക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്.

  മലയാളത്തിലെ ലബ്ദപ്രതിഷ്ടരായ കവികള്‍ പി കെ ഗോപിയും മണമ്പൂര്‍ രാജന്‍ബാബുവും ആലംകോട് ലീലാകൃഷ്ണനും ആശംസകള്‍ നേര്‍ന്നു അവിടെ നിന്നും പോയി.അപ്പോഴേയ്ക്കും പട്ടാമ്പി കോളേജില്‍ നിന്നും ചിത്രഭാനുമാഷിന്റെയും ഗീതടീച്ചറുടെയും നേതൃത്വത്തില്‍ കുറച്ചു കുട്ടികള്‍ അവിടെയെത്തി ചിത്രഭാനുമാഷും ഗീതടീച്ചറും  ആശംസകള്‍ അര്‍പ്പിച്ചു അവിടെനിന്നും പോയി .ഇതൊക്കെ മലയാള കവിതാദിനത്തിന്റെ സവിശേഷതകള്‍ ആയിരുന്നു.

                         രണ്ടാമത് നടന്നത് പരിചയപ്പെടുത്തലായിരുന്നു. അന്ന് വരെ മുഖപ്പുസ്തകത്തിലൂടെമാത്രം അറിയുമായിരുന്ന പലരെയും നേരില്‍ കാണാന്‍ കഴിഞ്ഞു .ടി ടി ശ്രീകുമാര്‍,ബാബു തളിയത്ത്‌ ,സച്ച്യെട്ടന്‍ ,ദാമോദര്‍ ,എം എന്‍ പ്രസന്നകുമാര്‍ ,വര്‍മ  തുടങ്ങി പലരെയും ............. കവിതാദിനത്തെ സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കാന്‍ എത്തിയവര്‍......,. അതു ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു മുഹൂര്‍ത്തം തന്നെയായിരുന്നു. കവിതാദിനത്തിന്റെ മാറ്റ് കൂട്ടുന്ന സംഭാഷണങ്ങള്‍, സുഖാന്വേഷണങ്ങള്‍, പിന്നെ രുചികരമായ ഉച്ചഭക്ഷണം ............

ഉച്ചയ്ക്ക് ശേഷം ഹാളിലേയ്ക്ക് ആനയിച്ചത് ഗിരീഷ്‌ കുമാറിന്റെ കവിതചൊല്ലല്‍ ആയിരുന്നു. പിന്നെ ജ്യോതിഭായി പരിയാടത്തിന്റെ മധുരനാദത്തില്‍  വീണപൂവിന്റെ പുനജ്ജന്മം. ഉച്ചയ്ക്ക് ശേഷം കാര്യപരിപാടിയ്ക്ക് അല്പം ഔപചാരികത കൈവന്നു. നവമാധ്യമങ്ങളും  കവിതയും എന്നാ വിഷയത്തില്‍ ടി ടി ശ്രീകുമാര്‍ ഒരു ചിന്ത അവതരിപ്പിച്ചു തുടര്‍ന്ന് ആ വിഷയത്തില്‍ അംഗങ്ങളുടെ കാര്യമാത്രപ്രസക്തവും പ്രൌഡവുമായ ചര്‍ച്ച നടന്നു
സരിതാവര്‍മ മോഡരെട്ടു ചെയ്ത ചര്‍ച്ച ഒരു തവണ അല്പം ചൂട് പിടിയ്ക്കുകയും ചെയ്തു.

നാല് മണി ചായയും കഴിഞ്ഞു എല്ലാവരും ഹാളില്‍ നിന്നും പുറത്തെത്തി.അവിടെ പ്രധാന കെട്ടിടത്തിന്റെ പൂമുഖത്ത് എല്ലാവരും ഇരുന്നു പിന്നെ കവിതചൊല്ലല്‍ .വ്യത്യസ്ത ശബ്ദങ്ങളില്‍ പലപല ഭാവങ്ങളില്‍ കവിത പൂത്തുലയുകയായിരുന്നു.
സൂര്യന്‍ അന്നത്തെ ജോലി തീര്‍ത്ത്‌ സമുദ്ര സ്നാനത്തിനു പോകുമ്പോഴും കവിതകള്‍ പല കണ്ഠങ്ങളില്‍ നിന്നും പൂത്തു കൊണ്ടിരുന്നു. പിന്നെ യാത്ര പറയലുകള്‍, വീണ്ടും കാണണമെന്ന ഓര്‍മപ്പെടുത്തലുകള്‍ , പുതിയ ചുമതലകളുടെ ഭര മേല്പ്പിയ്ക്കല്‍..,. .
   ഗേറ്റ് കടന്നു റോഡിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി അവിടെ എഴുത്ത് പുരയ്ക്ക് മുന്നില്‍ നിന്ന് വീണപൂവിന്റെ നാവു യാത്രാ മംഗളങ്ങള്‍ നേര്‍ന്നു കൈവീശുന്നു വീണ്ടും വരണമെന്ന ഓര്‍മ്മപ്പെടുത്തലോടെ. മനസ്സില്‍ പറഞ്ഞു വരുമിനിയും..............